എന്തുകൊണ്ട് ആര്യസമാജം?WHY ARYA SAMAJ?

Blog Notices Print Media
  • കെ. എം. രാജൻ മീമാംസക്

പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിന്‍റെ സാമൂഹ്യ- ആധ്യാത്മിക – രാഷ്ട്രീയ പരിസ്ഥിതികള്‍ ചരിത്രത്തിന്‍റെ താളുകളില്‍ നിന്ന് വായിച്ചെടുക്കുക. അവിദ്യയുടെയും അനാചാരങ്ങളുടെയും കാര്‍മേഘങ്ങള്‍ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ സംസ്കാരത്തേയും പൈതൃകത്തേയും തകിടം മറിക്കുന്നതിന് മെക്കോളെ പ്രഭുവിന്‍റെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി തകൃതിയായി നടക്കുന്നു. വൈദിക ധര്‍മ്മം അനാചാരങ്ങളില്‍ അകപ്പെട്ട് നാശോന്മുഖ മായികൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാല്‍ ധര്‍മ്മഭ്രഷ്ടനായി! താഴ്ന്ന ജാതിക്കാരെന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാല്‍ ധര്‍മ്മ ഭ്രഷ്ടന്‍! മുസ്ലീംകളില്‍ നിന്നും ഭക്ഷണം സ്വീകരിച്ചാല്‍ അയാള്‍ക്ക്‌ പിന്നെ ഹിന്ദു ധര്‍മ്മത്തില്‍ സ്ഥാനമില്ല! ധാര്‍മ്മിക കേന്ദ്രങ്ങളിലും മറ്റും കപട ബ്രാഹ്മണരുടെ ക്രൂര കേളികള്‍! ഹിന്ദുക്കള്‍ എന്നുപറയുന്നവര്‍ ഏതാനും അന്ധവിശ്വാസങ്ങളില്‍ പെട്ട് അലയുന്നു. നമ്മുടെ അടിസ്ഥാന ധര്‍മ്മഗ്രന്ഥമായ നാല് വേദങ്ങളുടെ പേരുകള്‍ പോലും പലര്‍ക്കും അറിയില്ല. ബഹുദൈവാരാധനയും വിഗ്രഹാരാധനയും മൃഗബലിയും ഈശ്വരാവതാരവാദവും, ജീവിക്കുന്നവരെ അവഗണിച്ചുകൊണ്ട് മരിച്ചവര്‍ക്കായി നടത്തുന്ന ശ്രാദ്ധം പോലുള്ള ചടങ്ങുകള്‍ നടത്തിച്ച് സാധാരണക്കാരെ പീഡിപ്പിക്കുന്ന ഒരുകൂട്ടം പേരുടെ കൈപ്പിടിയില്‍ മാത്രമായിരുന്നു വേദങ്ങള്‍. അത് സ്ത്രീകള്‍ക്കും മറ്റു താഴ്ന്ന ജാതിക്കാര്‍ക്കും അപ്രാപ്യവുമായിരുന്നു. നമ്മുടെ മഹാപുരുഷന്മാരായിരുന്ന ശ്രീരാമനെയും ശ്രീകൃഷ്ണനെയും വികൃതമാക്കി ചിത്രീകരിച്ച് വ്യാസന്‍റെ പേരില്‍ പടച്ചുവിട്ട വ്യാജ പുരാണങ്ങളുടെയും താന്ത്രികന്മാരുടെയും അഴിഞ്ഞാട്ടമായിരുന്നു എങ്ങും. ബാലവിധവകളുടെ ദീനരോദനങ്ങള്‍! അനാഥരായ കുട്ടികളുടെ ശോചനീയമായ അവസ്ഥ! ശൈശവ വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നു.’നാരീ നരകസ്യ ദ്വാരം’ എന്ന് പറഞ്ഞ് ശങ്കരാചാര്യന്മാര്‍ സ്ത്രീകളെ നരകത്തിന്‍റെ ദ്വാരമെന്ന് വിശേഷിപ്പിക്കുന്നു! ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യയെ ജീവനോടെ ചിതയിലേക്ക് എടുത്തുചാടാന്‍ നിര്‍ബന്ധിക്കുന്നു! പെണ്‍കുട്ടികളെ ജനന സമയത്ത് തന്നെ വധിക്കുന്നു! യജ്ഞങ്ങളിലും താന്ത്രികകര്‍മ്മങ്ങളിലും മിണ്ടാപ്രാണികളുടെയും മനുഷ്യകുഞ്ഞുങ്ങളുടെ പോലും ബലി നിര്‍ബാധം നടക്കുന്നു! ഇതെല്ലാം ഹിന്ദുമതത്തിന്‍റെ ഭാഗമായാണ് പ്രചിരിപ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ പൊറുതിമുട്ടിയവരെ കൂട്ടത്തോടെ ഇസ്ലാം- ക്രിസ്തു മതങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.

ഈ അന്ധകാരാവസ്ഥയിലാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഉദയമുണ്ടായത്. ഗൌതമന്‍, കണാദന്‍, കപിലന്‍, കുമാരിലഭട്ടന്‍ എന്നിവരുടെ പാണ്ഡിത്യവും ഹനുമാന്‍, ഭീഷ്മര്‍ എന്നിവരുടെ ബ്രഹ്മചര്യ നിഷ്ഠയും ശങ്കരാചാര്യരുടേതുപോലുള്ള യോഗശക്തിയും ഭീമന് തുല്യമായ ബലവും ശ്രീബുദ്ധന്‍റെതിനുസമാനമായ ത്യാഗ- വൈരാഗ്യങ്ങളും പതഞ്‌ജലി, വ്യാസന്‍ എന്നിവരുടേതുപോലുള്ള ആധ്യാത്മികതയും ഛത്രപതി ശിവജി, ഗുരു ഗോവിന്ദസിംഹന്‍ എന്നിവരുടേതുപോലുള്ള നീതിവ്യവസ്ഥയും റാണാ പ്രതാപന്റേതുപോലുള്ള പ്രതാപവും തേജസ്സും ഒത്തിണങ്ങിയ യുഗപുരുഷനായ മഹര്‍ഷി ദയാനന്ദ സരസ്വതി ഭാരത നഭോമണ്ഡലത്തില്‍ ഉയര്‍ന്നുവന്നു. ഭാരതത്തിന്‍റെ ഈ ദുരവസ്ഥക്ക് കാരണം നാം ഈശ്വരീയ വാണിയായ ചതുര്‍വേദങ്ങളുടേയും ഋഷികൃതമായ ഗ്രന്ഥങ്ങളുടേയും പഠന – പാഠനങ്ങളില്‍ നിന്ന് പിന്നോട്ട് പോയതിനാലാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വേദങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ആര്യസമാജമെന്ന സാമൂഹ്യ – നവോത്ഥാന – ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് രൂപം നല്‍കി. 1875 ഏപ്രില്‍ 10 ന് ബോംബൈയില്‍ ആണിത് സ്ഥാപിച്ചത്. താന്‍ തുടങ്ങുന്നത് പുതിയൊരു മതമല്ലാ എന്നും അനാദിയായി തുടര്‍ന്ന് വരുന്ന വൈദിക ധര്‍മ്മത്തി ന്‍റെ (ഹിന്ദുധര്‍മ്മത്തിന്‍റെ) പുനരുജ്ജീവനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വേദപ്രചാരണത്തിനായി ഒരു കൊടുങ്കാറ്റുപോലെ അദ്ദേഹം ഉത്തര ഭാരതമാകെ ചുറ്റി സഞ്ചരിച്ചു. കാശിപോലുള്ള യാഥാസ്ഥിതിക ബ്രാഹ്മണരുടെ കേന്ദ്രങ്ങളില്‍ കടന്നു ചെന്ന് വിഗ്രഹാരാധന, ശ്രാദ്ധം, അവതാരവാദം, വേദവിരുദ്ധമായ ആചരണങ്ങള്‍, വ്യാസന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജപുരാണങ്ങളായ ഭാഗവതാദി പുരാണങ്ങളുടെ ഖണ്ഡനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രാര്‍ത്ഥങ്ങള്‍ നടത്തി വിജയശ്രീലാളിതനായി സത്യ- സനാതന – വൈദിക ധര്‍മ്മത്തിന്റെ സന്ദേശം എങ്ങും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്‍റെ പ്രഗല്‍ഭരായ സ്വാമി ശ്രദ്ധാനന്ദന്‍, പണ്ഡിറ്റ്‌ ലേഖ് റാം,ഗുരുദത്ത് വിദ്യാര്‍ത്ഥി, മഹാത്മാ ഹന്‍സ് രാജ്, ലാലാ ലജ്പത് റായ് തുടങ്ങിയ ശിഷ്യന്മാര്‍ ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രബലമാക്കി.

ഈ പ്രവര്‍ത്തനം കേരളത്തിലും 1921ല്‍ പണ്ഡിറ്റ്‌ ഋഷിറാമിന്‍റെയും പണ്ഡിത വേദബന്ധു ശർമ്മയുടേയും സ്വാമി ശ്രദ്ധാനന്ദന്‍റെയും നേതൃത്വത്തില്‍ തുടക്കമിട്ടു.

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025