കേരളം എങ്ങോട്ട്?

Blog മലയാളം

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന – എല്ലാ മേഖലകളിലും നമ്പർ വൺ ആയി കൊട്ടിഘോഷിക്കുന്ന കേരളം ഇന്ന് ലോകത്തിന് മുന്നിൽ തലകുനിച്ചു നിൽക്കുന്നു. രണ്ടു സ്ത്രീകളെ ധനസമ്പാദനത്തിനെന്നപേരിൽ ആഭിചാരക്രിയയുട ഭാഗമായി അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഏത് ദിശയിലേക്കാണ് എന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. ഇടതുപക്ഷ നിരീശ്വരവാദവും കപട വിശ്വാസികളുടെ ദുരാചാരവും ആണ് ഈ സംഭവങ്ങൾക്ക് പിറകെയുള്ളത് എന്നാണ് മാധ്യമവാർത്തകളിൽ നിന്ന് മനസ്സിലാവുന്നത്. ഇതിന് നേതൃത്വം നൽകിയത് മുസ്ലിം സിദ്ധനെന്ന് അവകാശപ്പെടുന്ന ആളാണ് എന്നതും ചേർത്ത് വായിക്കണം. ശങ്കരാചര്യരും ശ്രീനാരായണ ഗുരുദേവനും വാഗ്ഭടാനന്ദ ഗുരുദേവനും ഉഴുതു മറിച്ച ഈ ഭാർഗ്ഗവ ക്ഷേത്രത്തെ പുനരുദ്ധരിക്കാനുള്ള മാർഗ്ഗം അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ ശക്തമായ ഒരു നവോത്ഥാന മുന്നേറ്റം നടത്തുക എന്നതാണ്. വിവിധ മതക്കാർ നടത്തുന്ന വാമമാർഗ്ഗ – ആഭിചാരക്രിയകളെ തുറന്നു കാട്ടി ശാസ്ത്ര പ്രമാണമുള്ള ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയാണ് ഈ അന്ധകാരത്തിൽ നിന്നും പ്രകാശത്തിന്റെ മാർഗ്ഗത്തിലേക്ക് മുന്നേറാനുള്ള ഏക മാർഗ്ഗം. മഹർഷി ദയാനന്ദസരസ്വതിയുടെ സത്യാർത്ഥപ്രകാശം തുടങ്ങിയ കൃതികളും വാഗ്ഭടാനന്ദ ഗുരുദേവന്റെ ഉദ്ബോധനങ്ങളും ജനമനസ്സുകളിലേക്ക് എത്തിക്കുകയാണ് ഇതിന് ഏറെ സഹായകരമാവുക. നാസ്തികതയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളും നവോത്ഥാനമതിലുകളുമൊന്നും ഈ പ്രശ്നത്തിന് പരിഹാരമല്ല. അത്തരത്തിലുള്ള ഒരു മുന്നേറ്റത്തിന് ആര്യസമാജം ആഹ്വാനം നൽകുന്നു. സത്യാർത്ഥപ്രകാശത്തെ ഓരോ ഭവനങ്ങളിലും എത്തിക്കുകയാണ് ഇതിനുള്ള ആദ്യപടി. സത്യാർത്ഥപ്രകാശത്തെ അധികരിച്ചുള്ള സെമിനാറുകളും ശിബിരങ്ങളും വിവിധ ജില്ലകളിലും ഗ്രാമങ്ങളിലും നടത്താൻ ഒരു കാര്യപദ്ധതി തയ്യാറായി വരുന്നുണ്ട്. ആത്മവിദ്യാസംഘം പോലുള്ള സമാന പ്രസ്ഥാനങ്ങളുടെയും വേദങ്ങളെ പരമപ്രമാണമായി അംഗീകരിക്കാൻ തയ്യാറുള്ള എല്ലാവിഭാഗക്കരെയും ഈ യജ്ഞത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നുണ്ട്. അർബൻ നക്സലുകളും ദേശവിരുദ്ധ ശക്തികളും കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയേക്കാം. അവരെയും തുറന്നു കാട്ടാൻ സത്യാർത്ഥപ്രകാശം എന്ന വജ്രായുധത്തിന് കഴിയുന്നതാണ്.

ആര്യസമാജം കേരളഘടകം വിശ്വാസത്തിന്റെ പേരിൽ നടന്ന ഈ നരബലികളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു.

എന്ന്,

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം

kerala

humansacrifice