ഇന്ന് ഡിസംബർ 16: വിജയ് ദിവസ് അഭിവാദ്യങ്ങൾ

Blog News Print Media
  • കെ. എം. രാജൻ മീമാംസക്

1971 ൽ പാകിസ്ഥാനെതിരെ നടന്ന യുദ്ധവിജയദിവസമായി എല്ലാ വർഷവും ഡിസംബർ 16 ആചരിച്ചുവരുന്നു. 1971 ഡിസംബർ 3 ന് ആരംഭിച്ച ഭാരത – പാകിസ്ഥാൻ യുദ്ധം 13 ദിവസം നീണ്ടുനിന്നു., ഡിസംബർ 16 ന് യുദ്ധം ഔദ്യോഗികമായി അവസാനിക്കുകയും പാകിസ്ഥാൻ കീഴടങ്ങുകയും ചെയ്തു.

ഏകദേശം 93,000 സൈനികരുമായാണ് പാകിസ്ഥാൻ സൈന്യം ഭാരതത്തിനുമുന്നിൽ കീഴടങ്ങിയത്.

1971 ഡിസംബർ 3 ന് ഇന്ത്യൻ വ്യോമസേനാകേന്ദ്രങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. തൽഫലമായി, കിഴക്കൻ പാകിസ്ഥാനിലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ ബംഗാളി ദേശീയവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കാൻ ഭാരത സൈന്യം തീരുമാനിച്ചു.

ഓപ്പറേഷൻ ചെങ്കിസ് ഖാൻ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ ഇന്ത്യ പാക് സൈന്യങ്ങൾ പ്രധാനമായും ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടിയത്. 1971 ഡിസംബർ 16-ന് കിഴക്കൻ പാകിസ്ഥാനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്ഥാന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച “ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ” എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിന് വിരാമമായി. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്ഥാൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതൽ 10 ദശലക്ഷം വരെ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടിയേറി.

യുദ്ധത്തിന്റെ നാൾവഴി

25 മാർച്ച് 1971 ൽ ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിൽ പടിഞ്ഞാറൻ പാകിസ്ഥാന്റെ നേതൃത്വത്തിൽ സൈന്യം കിഴക്കൻ പാകിസ്ഥാനിലേക്ക് ശക്തമായ ആക്രമണം അഴിച്ചുവിട്ടു. തീവ്രമതസംഘടനകൾക്ക് രൂപം കൊടുത്ത് വംശഹത്യക്ക് തുല്യമായ കൂട്ടക്കൊലകൾ നടത്തി. കിഴക്കൻ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ കൂട്ടകുരുതി നടത്തി. ബംഗാളിന്റെ കശാപ്പുകാരൻ എന്നറിയപ്പെട്ട ജനറൽ ടിക്കാ ഖാൻ തന്റെ സൈന്യത്തോട് ആജ്ഞാപിച്ചത് “എനിക്ക് വേണ്ടത് ഭൂമി മാത്രമാണ്. ജനങ്ങളെയല്ല ” എന്നായിരുന്നു. മേജർ ജനറൽ ഫർമാൻ തന്റെ ഡയറിയിലെഴുതി ” പച്ചപുതച്ച ബംഗാളിതാ ചുവപ്പണിയാൻ പോകുന്നു.” ബംഗ്ലാദേശ് ജനതയുടെ ചോര കൊണ്ട് ആ മണ്ണ് ചുവന്നു എന്നത് തന്നെയാണ് യാഥാർത്ഥ്യവും.

കൂട്ടക്കൊലയിൽ ഭയന്ന് ഇന്ത്യൻ അതിർത്തിയിലൂടെ വൻ അഭയാർത്ഥി പ്രവാഹം ഉണ്ടായി. ബംഗാൾ, തൃപുര, ബിഹാർ തുടങ്ങി ഇന്ത്യൻ അതിർത്തികൾ തുറന്നുകൊടുക്കുയും, അഭയാർത്ഥി ക്യാമ്പുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ വ്യവസ്ഥിതിക്ക് താങ്ങാവുന്നതിലധികമായപ്പോൾ അന്താരാഷ്ട്ര സമൂഹത്തോട് ഇന്ത്യാ ഗവൺമെന്റ് സഹായം അഭ്യർത്ഥന നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. 1971 മാർച്ച് 27 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കിഴക്കൻ പാകിസ്ഥാനിലെ ജനതയെ സഹായിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പാർലമെന്റിനോട് അഭ്യർത്ഥിച്ചു. 28 മാർച്ചിന് ജനറൽ മനേക്ഷായോട് കിഴക്കൻ പാകിസ്ഥാനിലേക്ക് കടക്കാൻ ആവശ്യപ്പെട്ടു. വേണ്ടത്ര ഒരുക്കങ്ങൾ ഇല്ലാതിരുന്നതിനാൽ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടു.

ഇതിനിടയിൽ പടിഞ്ഞാറൻ പാകിസ്ഥാനിൽ ഭാരത വിരുദ്ധ പ്രക്ഷോഭങ്ങൾ ” ഇന്ത്യയെ പൊടിക്കുക ” തുടങ്ങിയ മുദ്രാവാക്യങ്ങളോടെ ആരംഭിച്ചിരുന്നു. ഇന്ത്യൻ സൈന്യം ഡിസംബർ മാസം വരെ കാത്തിരുന്നു. മഞ്ഞ് വീണ് ഹിമാലയൻ വഴിത്താരകൾ തടസപ്പെടുന്ന ഡിസംബറിൽ ചൈനയുടെ കടന്ന് കയറ്റം ഉണ്ടാവില്ലയെന്നതായിരുന്നു ഒരു കാരണം.

നവംബർ 23ന് യഹിയാ ഖാൻ പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസം. 3 ന് അതിർത്തി കടന്ന് 480 കി.മി. ഉള്ളിൽ വന്ന് പാക് എയർഫോഴ്‌സ് ഇന്ത്യയുടെ 9 എയർ ഫീൽഡുകൾ ആക്രമിച്ചു. ഓപ്പറേഷൻ ചെങ്കിസ് ഖാൻ എന്ന് പേരിട്ടിരുന്ന ആ വ്യോമാക്രമണത്തിൽ 50 യുദ്ധവിമാനങ്ങൾ നമുക്ക് നഷ്ടമായി. ആ സമയം താജ്മഹൽ നിലാവേറ്റ് തിളങ്ങി ശത്രുവിന്റെ കണ്ണിൽ പെടാതിരിക്കുവാൻ മരങ്ങളും ഇലകളുo കൊണ്ട് മറച്ചിരിക്കുകയായതിനാൽ ശത്രുവിൽ നിന്ന് സംരക്ഷിക്കുവാൻ സാധിച്ചു.
അങ്ങനെ യുദ്ധം ഔദ്യോഗികമായി ആരംഭിച്ചു.

രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തി യുദ്ധം തുടങ്ങി. ഒരു വശത്ത് പടിഞ്ഞാറൻ പാകിസ്ഥാൻ ഭാരത മണ്ണിൽ പ്രവേശിക്കുന്നത് തടയുക. മറുവശത്ത് ധാക്ക പിടിച്ചെടുക്കുക.

നാവികസേനാ ദൗത്യം

പടിഞ്ഞാറൻ മേഖലയിൽ ഡിസം. 4-5 തീയതികളിലായി ഓപ്പറേഷൻ ട്രൈഡന്റ് എന്ന പേരിൽ വൈസ് അഡ്മിറൽ SN കോഹ് ലി യുടെ നേതൃത്വത്തിൽ കറാച്ചി തുറമുഖം മിസൈൽ ബോട്ടുകളാൽ ആക്രമിച്ച് എണ്ണസംഭരണ കേന്ദ്രങ്ങളും
യുദ്ധകപ്പലുകളും തകർത്തു. തുടർന്ന് ഡിസം. 8 – 9 തീയതികളിൽ ഓപ്പറേഷൻ ഫൈത്തോൺ എന്ന പേരിൽ വീണ്ടും കറാച്ചി തുറമുഖം ആക്രമിച്ച ഇന്ത്യൻ നേവി നിരവധി വാണിജ്യ കപ്പലുകൾ തകർക്കുകയും ശേഷിച്ച എണ്ണ സംഭരണികൾ ഇല്ലാതാക്കുകയും ചെയ്ത് പാകിസ്ഥാൻ നേവിയെ നിഷ്പ്രഭമാക്കി. ഇതേ സമയം ബംഗാൾ ഉൾക്കടലിൽ വൈസ് അഡ്മിറൽ കൃഷ്ണന്റെ നേതൃത്വത്തിൽ തീർത്ത ശക്തമായ നാവിക വിന്യാസം കാരണം കിഴക്ക് പാക് നേവി തീർത്തും മരവിച്ച അവസ്ഥയിലായി. അതോടൊപ്പം തന്നെ ഇന്ത്യൻ വിമാനവാഹിനി INS വിക്രാന്തിൽ നിന്ന് പറന്നുയർന്ന സീ ഹോക്ക് ബോംബറുകൾ കിഴക്കൻ പാകിസ്ഥാനിൽ വ്യാപക നാശം വിതച്ചു. INS വിക്രാന്തിനെ തകർക്കാൻ പാകിസ്ഥാൻ അയച്ച PNS ഘാസി എന്ന അന്തർവാഹിനി വിശാഖപട്ടണം തീരത്ത് തകർന്നുപോയി. എന്നാൽ ഭാരത നാവിക സേനയുടെ ഉജ്ജ്വല മുന്നേറ്റത്തിനിടെ പാക് അന്തർവാഹിനി PNS ഹാൽമർ ഇന്ത്യൻ യുദ്ധകപ്പലായ INS ഖുക്രി തകർക്കുകയും 18 ഓഫീസർമാരും 176 നാവികരും വീരബലിദാനികളാവുകയും ചെയ്തു.

വ്യോമസേനാ ദൗത്യം

ഭാരതീയ വായുസേനയുടെ കരുത്തിന് മുന്നിൽ ഒരിക്കൽ പോലും പിടിച്ചുനിൽക്കാൻ പാകിസ്ഥാന് സാധിച്ചില്ല. പാക് യുദ്ധവിമാനങ്ങളുടെ 80 % വും തകർത്തെറിയാൻ നമുക്ക് കഴിഞ്ഞു. സൗദിയുടേയും, ജോർദാന്റേയും, ചൈനയുടേയും സഹായം ലഭിച്ചിട്ടും പാകിസ്ഥാൻ ഇന്ത്യൻ വായുസേനക്ക് മുന്നിൽ നിഷ്പ്രഭരായി. കരയുദ്ധത്തിൽ എർപ്പെട്ടിരുന്ന ഇന്ത്യൻ ആർമിക്ക് വിജയകരമായ പിന്തുണയാണ് നൽകിയത്.

കരസേനാ ദൗത്യം

പടിഞ്ഞാറൻ അതിർത്തിയിൽ നിരവധി തവണ ആക്രമണങ്ങൾ നടത്തിയെങ്കിലും പാകിസ്ഥാന് ഒരു തവണപോലും ഭാരത സൈനികരുടെ പ്രതിരോധത്തെ തകർക്കാൻ സാധിച്ചില്ല. എന്നാൽ ഭാരത സേന പാകിസ്ഥാന്റെ ഹെക്ടർ കണക്കിന് ഭൂമി പിടിച്ചെടുക്കുകയും കറാച്ചിയിലും ലാഹോറിലും പോലും ത്രിവർണ പതാക ഉയർത്തുന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തു. കിഴക്കൻ മേഖലയിൽ വായുസേനയുടെ പിന്തുണയോടെ നടത്തിയ മിന്നലാക്രമണങ്ങളിൽ പാകിസ്ഥാനെ നിലംപരിശാക്കി. ഡിസം. 16 ന് പാക് ജനറൽ അബ്ദുള്ള ഖർ നിയാസിയുടെ നേതൃത്വത്തിലുള്ള 93000 പാക് സേന , ഇന്ത്യൻ ജനറൽ അജിത് സിംഗ് അറോറയ്ക്ക് മുന്നിൽ കീഴടങ്ങിയതോടെ ലോകം കണ്ട ഏറ്റവും വലിയ അടിയറവായി അത് മാറി.

പാകിസ്ഥാൻ കീഴടങ്ങിയതോടെ ഭാരതം ഏകപക്ഷീയമായി വെടി നിർത്തൽ പ്രഖ്യാപിച്ചു. കിഴക്കൻ പാകിസ്ഥാൻ സ്വതന്ത്രയായി ബംഗ്ലാദേശ് രൂപം കൊണ്ടു.

ലോക രാഷ്ട്രങ്ങളുടെ പ്രതികരണം

അമേരിക്കയും, ബ്രിട്ടണും, ചൈനയുമടങ്ങുന്ന ലോക ശക്തികൾ ഒളിവിലും തെളിവിലും പാകിസ്ഥാനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു. എന്നാൽ സൈനികമായ അവരുടെ മുന്നേറ്റത്തെ ചെറുക്കുവാൻ റഷ്യ നമ്മുടെ കൂടെ നിന്നത് കൊണ്ട് അമേരിക്കയും ചൈനയും കാഴ്ചക്കാരായി മാറിനിന്നത് ലോകം കണ്ടു.

ഇന്ന് രാജ്യമൊട്ടാകെ വിജയ് ദിവസ് ആഘോഷം നടക്കുന്നു. ആര്യസമാജം കേരള ഘടകവും കാറൽമണ്ണ വേദഗുരുകുലവും നമ്മുടെ മാതൃഭൂമിയുടെ സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. സദാസമയവും കണ്ണിമ പൂട്ടാതെ അതിർത്തി കാത്തുസൂക്ഷിക്കുന്ന നമ്മുടെ സൈനികർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു.

ജയ് ഹിന്ദ്….

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
കാറൽമണ്ണ വേദഗുരുകുലം

TEAM ARYA SAMAJAM KERALAM