അഗ്നിസൂക്തം അഞ്ചാം മന്ത്രം –
✍️ കെ. എം. രാജൻ മീമാംസക്
ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, അഞ്ചാമത്തെ മന്ത്രം
മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി: | അഗ്നിർദേവതാ | ഗായത്രീ ഛന്ദ: | ഷഡ്ജ: സ്വര: ||
അഗ്‌നിർഹോതാ കവിക്രതു: സത്യശ്ചിത്രശ്രവസ്തമ: |
ദേവോ ദേവേഭിരാ ഗമത് || 5 ||
(ഋഗ്വേദം 1.1.5)
പദാർത്ഥം :- ഏതൊരാളാണോ (സത്യ:) അവിനാശിയും (ദേവ:) സ്വയം പ്രകാശമാനും (കവിക്രതു:) സർവ്വജ്ഞനുമായിട്ടുള്ളത്, ഏതൊരാളാണോ പരമാണു മുതലായ പദാർത്ഥങ്ങളേയും അവയുടെ ഉത്തമോത്തമ ഗുണങ്ങളേയും രചിച്ചുകൊണ്ട് പ്രദർശിപ്പിച്ചിട്ടുള്ളത്, ഏതൊരാളാണോ സർവ്വവിദ്യായുക്തമായ വേദങ്ങളെ ഉപദേശിക്കുന്നത്, ഏതൊരാളാണോ പരമാണു മുതലായ പദാർത്ഥങ്ങളെ നിർമ്മിച്ച് സൃഷ്ടിയിലെ ഉത്തമ പദാർത്ഥങ്ങളെ ദർശിപ്പിക്കുന്നത് അദ്ദേഹം തന്നെയാണ് കവി. അതായത് സർവ്വജ്ഞനായ ഈശ്വരൻ. അതേപോലെ ഭൗതികാഗ്നിയും സ്ഥൂലവും സൂക്ഷ്മവുമായ പദാർത്ഥങ്ങളോടൊപ്പം കലായുക്തമായി ദേശദേശാന്തരങ്ങളിൽ ഗമനം ചെയ്യിപ്പിക്കുന്നതായി കാണപ്പെടുന്നു. (ചിത്രശ്രവസ്തമ:)
ആർക്കാണോ അത്യാശ്ചര്യരൂപത്തിലുള്ള ശ്രവണമുള്ളത്, ആ പരമേശ്വരൻ (ദേവേഭി:) വിദ്വാൻമാരോടൊപ്പം സമാഗമനം ചെയ്യുന്നതിലൂടെ (ആഗമത്) പ്രാപ്തമാവുന്നു.
അതേപോലെ ആരാണോ (സത്യ:) ശ്രേഷ്ഠരായ പണ്ഡിതർക്ക് ഹിതം അതായത് അവർക്കായി സുഖരൂപമായ (ദേവ:) ഉത്തമഗുണങ്ങളെ പ്രകാശിപ്പിക്കുന്നവനും (കവിക്രതു:) സർവ്വജഗത്തിനേയും അറിയുന്നവനും, രചിക്കുന്നവനുമായ പരമാത്മാവും, അതുപോലെ ഏതൊരു ഭൗതികാഗ്നിയാണോ പൃഥിവി മുതലായ എല്ലാ പദാർത്ഥങ്ങളുടേയും കൂടെ വ്യാപകമാവുന്നതും, ശില്പവിദ്യയുടെ മുഖ്യഹേതുവുമാകുന്നത് (ചിത്രശ്രവസ്തമ:) ആരേയാണോ അത്ഭുതമായി അതായത് അത്യാശ്ചര്യരൂപത്താൽ കേൾക്കുന്നത്, അദ്ദേഹം ദിവ്യഗുണങ്ങോളോടൊപ്പം (ആഗമത്) അറിയപ്പെടുന്നു.
ഭാവാർത്ഥം:- ഈ മന്ത്രത്തിൽ ശ്ലേഷാലങ്കാരമാണുള്ളത്. എല്ലാത്തി ന്റേയും ആധാരം, സർവ്വജ്ഞൻ, എല്ലാ പദാർത്ഥങ്ങളെയും രചിക്കുന്നവൻ, വിനാശരഹിതൻ, അനന്തശക്തിമാൻ, എല്ലാറ്റിന്റേയും പ്രകാശകൻ തുടങ്ങിയ ഗുണഹേതുക്കൾ ലഭ്യമായതിനാൽ അഗ്നി ശബ്ദത്താൽ പരമേശ്വരന്റേയും ആകർഷണാദിഗുണങ്ങളാൽ ആകാരയുക്തമായ പദാർത്ഥങ്ങളെ ധാരണം ചെയ്യുക തുടങ്ങിയ കാരണങ്ങളാൽ ഭൗതികാഗ്നിയേയും ഗ്രഹിക്കേണ്ടതാവുന്നു. കൂടാതെ വിദ്വാൻമാരുടെ സമാഗമനത്തിലൂടേയും, സംസർഗ്ഗമുള്ള പദാർത്ഥങ്ങളുടെ ഗുണസഹിതം മനനം ചെയ്യുന്നതിലൂടേയും പരമദയാലുവായ പരമേശ്വരൻ അനന്തസുഖദാതാവാണെന്നും, ഭൗതികാഗ്നി ശില്പവിദ്യയെ സിദ്ധിപ്പിക്കുന്നതാണെന്നും മനുഷ്യർ ഗ്രഹിക്കേണ്ടതാണ്.
സായണാചാര്യർ 'ഗമത്' എന്ന പ്രയോഗത്തെ 'ലോട് ലകാര' മായാണ് അംഗീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ വ്യാഖ്യാനം അശുദ്ധമാണ്. എന്തെന്നാൽ ഈ പ്രയോഗത്തിൽ ഛന്ദസി ലുങ്ലങ്ലിട: (അഷ്ടാധ്യായി 3.4.6) എന്ന സാമാന്യകാലത്തെ സൂചിപ്പിക്കുന്ന സൂത്രം പ്രാവർത്തികമാവുന്നു.
(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
